കൊച്ചി: അച്ചടക്ക ലംഘനത്തിൽ ഷമ്മി തിലകനോട് വിശദീകരണം തേടി താരസംഘടനയായ അമ്മ. വിഷയത്തിൽ കൃത്യമായ മറുപടി നൽകിയെന്ന് താരം പറഞ്ഞു. അച്ചടക്ക സമിതിയ്ക്ക് മുന്നിൽ ഓൺലൈൻ മുഖാന്തരം ഹാജരാകുമെന്നും താരം അറിയിച്ചു. അമ്മയുടെ യോഗം മൊബൈലിൽ പകർത്തിയതിന്റെ പേരിലാണ് ഷമ്മി തിലകൻ അച്ചടക്ക നടപടി നേരിടുന്നത്.
ഷമ്മി തിലകനോട് വിശദീകരണം തേടുമെന്ന് കൊച്ചിയിൽ നടന്ന വാർഷിക ജനറൽ ബോഡിയ്ക്ക് ശേഷം സംഘടന അറിയിച്ചിരുന്നു. യോഗത്തിന് പിന്നാലെ സംഘടനയിൽ നിന്ന് താരത്ത പുറത്താക്കിയെന്നുള്ല വാർത്തകൾ പരന്നിരുന്നു. എന്നാൽ ഇത് സംഘടന നിഷേധിക്കുകയും ഷമ്മി ഇപ്പോഴും അമ്മയിലെ അംഗമാണെന്നും വ്യക്തമാക്കി. അടുത്ത എക്സിക്യൂട്ടീവ് യോഗത്തിൽ വിഷയത്തിൽ നടപടി സ്വീകരിക്കുമെന്നും അതിന് മുൻപ് ഷമ്മി തിലകന് പറയാനുള്ളത് കേൾക്കുമെന്നും സംഘടന പ്രതികരിച്ചിരുന്നു.
അതേസമയം, ജനറൽ ബോഡിക്കിടെ ചിത്രങ്ങളും ദൃശ്യങ്ങളും പകർത്തിയെന്നും എന്നാൽ അവയൊന്നും പുറത്തുവിട്ടിട്ടില്ലെന്നും ഷമ്മി തിലകൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു. താൻ ഉന്നയിച്ച വിഷയം ചർച്ചയിൽ വന്നതിനാലാണ് വീഡിയോ ഷൂട്ട് ചെയ്തതെന്ന് താരം പറഞ്ഞു.